Monday, June 13, 2011

മുയലും നായയും ഒരു പോസ്റ്റ് മോഡേണ്‍ ഗുണപാഠ കഥ


മുയലും നായയും ഒരു പോസ്റ്റ് മോഡേണ്‍ ഗുണപാഠ കഥ

ആമയും മുയലും പന്തയംവെച്ച കഥ കേള്‍ക്കാത്തവരുണ്ടാവില്ല. ശരാശരിമലയാളി പറഞ്ഞതും കേട്ടതുമായ ഗുണപാഠ കഥകളില്‍ പ്രധാന സ്ഥാനം ഈ ആമയുടെയും മുയലിന്റെയും കഥക്കാണ്.
ആമയും മുയലും പന്തയം വെച്ചതാണ് കഥ. ഓട്ട മല്‍സരമാണ്. ആദ്യം ആര് ഓടിയെത്തും എന്ന് അറിയണം.മല്‍സരം തുടങ്ങി. പ്രതിയോഗി ആമയായതുകൊണ്ട് മുയല്‍ പന്തയത്തിനിടെ ഒന്നുറങ്ങി.ആമയാവട്ടെ ദൃഢ നിശ്ചയത്തോടെ, മുഴുവന്‍ ഊര്‍ജവും സംഭരിച്ച് ലക്ഷ്യത്തിനുവേണ്ടി പ്രയത്നിച്ചു. ഉറക്കമുണര്‍ന്ന മുയല്‍കണ്ടത് വിജയശ്രീലാളിതനായി നില്‍ക്കുന്ന ആമയെയാണ്.മുയല്‍ ലജ്ജിച്ചു തലതാഴ്ത്തി...... ഇതാണ് ആ കഥ. ഇതിലെ ഗുണപാഠം എന്തെന്ന് എനിക്ക് ഇപ്പോഴും വലിയ പിടിയില്ല. മുയലിന്റെ അലസതയാണോ തോല്‍വിയുടെ കാരണം? അതോ അഹങ്കാരമോ, അമിതമായ ആത്മ വിശ്വാസമോ, ചെറിയവന്റെ കഴിവ് കാണാതെ പോയതോ? എന്തായിരുന്നു ഇതിലെ ഗുണപാഠം? ബെനീനടീച്ചര്‍ പറഞ്ഞത് ' അങ്ങനെ മുയല്‍ ഒരുപാഠം പഠിച്ചു' എന്നായിരുന്നു.  ഇത് പഴയ കഥ. എന്തായാലും ഈ കഥയില്‍ ഒരു ഗുണപാഠമുണ്ട്. അതെന്തുമാവട്ടെ, നമുക്ക് പുതിയ കഥയിലേക്ക് നീങ്ങാം.
ഇവിടെയും കേന്ദ്രകഥാപാത്രം മുയല്‍തന്നെ. പ്രതിയോഗി നായയാണ്. കഥയിലേക്ക്....
Add caption
ഒരുവനത്തില്‍ നാലു നായ്ക്കള്‍ എത്തി. അവര്‍ അങ്ങനെ അലഞ്ഞു നടക്കവെ ഒരു മുയല്‍ അവരുടെ മുന്നില്‍ വന്നുപെട്ടു. അതിനെ പിടികൂടി ഭക്ഷിക്കാമെന്നായി നായ്ക്കള്‍. കൂട്ടത്തില്‍ ഏറ്റവും ശൂരനും വേട്ടയാടാന്‍ അങ്ങേയറ്റം മിടുക്കനുമായ നായ കൂട്ടുകാരോട് പറഞ്ഞു. 'ഞാനാ മുയലിനെ സെക്കന്റുകള്‍ക്കകം പിടികൂടി വരാം'. മറ്റു നായ്ക്കള്‍ അതുസമ്മതിച്ചു. കാരണം അവന്റെ കഴിവില്‍ കൂട്ടുകാര്‍ക്ക് യാതൊരു സംശയവുമുണ്ടായിരുന്നില്ല.ശൂരനായ നായ മുയലിന്റെ പിന്നാലെ പാഞ്ഞു. മറ്റുനായ്ക്കള്‍ മുയലിറച്ചിതിന്നുന്നതും സ്വപ്നം കണ്ട് വായില്‍ വെള്ളമൂറി അവിടെ കാത്തിരുന്നു. സെക്കന്റുകള്‍ പലതും കഴിഞ്ഞു.മിനിറ്റുകളും മണിക്കൂറുകളും പിന്നിട്ടു.പക്ഷേ ആ നായ മുയലുമായി എത്തിയില്ല. ഒടുവില്‍ ഏറെനേരം കഴിഞ്ഞ് നായ തിരിച്ചെത്തി;വെറും കൈയോടെ. കൂട്ടാളി നായ്ക്കള്‍ ചോദിച്ചു. എവിടെ മുയല്‍? മറുപടി ഉണ്ടായില്ല. കൂട്ടുകാര്‍ ശകാരവും പരിഹാസവും തുടര്‍ന്നു. ഒടുവില്‍ നമ്മുടെ നായ പറഞ്ഞു. നിങ്ങള്‍ പറയുന്നര് നേരുതന്നെ. എനിക്ക് മുയലിനെ പിടികൂടാനായില്ല.പക്ഷേ വലിയൊരു പാഠമാണ് ആ മുയല്‍ എന്നെ പഠിപ്പിച്ചത്. ഞാന്‍ മുയലിന്റെ പിന്നാലെ ഓടിയത് ഒത്താല്‍ മുയലിറച്ചി തിന്നാം എന്ന ലക്ഷ്യത്തിലായിരുന്നു. എന്നാല്‍ മുയലാകട്ടെ അതിന്റെ ജീവന്‍ രക്ഷിക്കാനായിരുന്നു ഓടിയത്.
ഇത് പുതിയ കഥ.ഇതിലെ ഗുണപാഠം ആലോചിച്ച് അധികം തല പുകക്കേണ്ടതില്ല. നമ്മുടെ ചിന്തകളില്‍ നായ കൂട്ടുകാരോട് പറഞ്ഞത് എന്നുമുണ്ടാവട്ടെ..........
കഥ തീര്‍ന്നു.

Sunday, June 5, 2011

ചായയും ഉഴുന്നുവടയും; കെങ്കേമം ഈ വിവാഹ സല്‍ക്കാരം



ചായയും ഉഴുന്നുവടയും പായസവും, ഒരു വിവാഹ സല്‍ക്കാരത്തിന് വിളമ്പിയ വിഭവം ഇത്രമാത്രമായിരുന്നു. വിവാഹം എങ്ങനെ ആര്‍ഭാടമാക്കാം എന്നതിനെക്കുറിച്ച്  മലയാളി റിസര്‍ച് നടത്തുമ്പോഴാണ് ഇത്തരമൊരു സല്‍ക്കാരം.വിളമ്പിയതില്‍ പായസം ആര്‍ഭാടമായോ എന്ന സംശയത്തിലാണ് നമ്മുടെ വരനും വധുവും.എങ്കിലും ശുഭകാര്യങ്ങള്‍ ചെയ്യുമ്പോള്‍ അല്‍പം മധുരം നല്ലതാണല്ലോ? അങ്ങനെ ലളിതവും സുന്ദരവുമായ ചടങ്ങുകളാടെ അവര്‍ ഒന്നായി.
 കൊടകര ഗ്രാമപഞ്ചായത്തിലെ മൂന്നാം വാര്‍ഡംഗം കെ.ആര്‍. സോമനും 18ാം വാര്‍ഡംഗം കെ.വി. അമ്പിളിയും തമ്മിലെ വിവാഹമാണ് വളരെ ലളിതമായി നടന്നത്.   കൊടകര പഞ്ചായത്ത് കമ്യൂണിറ്റി ഹാളായിരുന്നു വിവാഹവേദി. ഇരുവരും സി.പി.എമ്മുകാരാണ്.  ഭരണസമിതിയംഗങ്ങളായി പ്രവര്‍ത്തിച്ചു തുടങ്ങിയപ്പോഴാണ് ഇവര്‍തമ്മില്‍ ഇഷ്ടത്തിലായത്. ഇരു വീട്ടുകാരുടെയും സമ്മതത്തോടെ വിവാഹം നിശ്ചയിച്ചു.ദോഷം പറയരുതല്ലോ  മരംചുറ്റിപ്രേമത്തിനൊന്നും കാമുകിയും കാമുകനും മെനക്കെട്ടില്ല. ഭരണകാര്യത്തിലായിരുന്നു ശ്രദ്ധ; ഇനിയും അങ്ങനെത്തന്നെ.
 കൊടകര ഗാന്ധിനഗര്‍ പരേതനായ കളപ്പുരക്കല്‍ രാമനാചാരിയുടെ മകനായ കെ.ആര്‍. സോമന്‍, സിനിമാ^നാടക പ്രവര്‍ത്തകന്‍ കൂടിയാണ്. 2000ല്‍ മികച്ച കുട്ടികളുടെ ചിത്രമായി തെരഞ്ഞെടുക്കപ്പെട്ട കുരുതിപ്പൂക്കള്‍ എന്ന സിനിമയുടെ തിരക്കഥാകൃത്താണ്.  2006ല്‍ കട്ടക്കില്‍ നടന്ന ദേശീയ നാടകോല്‍സവത്തില്‍ സോമന്‍ എഴുതി സംവിധാനം ചെയ്ത ഹിന്ദി നാടകത്തിനും പുരസ്കാരം ലഭിച്ചിരുന്നു. മനക്കുളങ്ങര കാഞ്ഞിരപ്പറമ്പില്‍ വേലായുധന്റെ മകളാണ് അമ്പിളി.വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സനും കൂടിയാണ്.