Sunday, May 29, 2011

 മിസിസ് മാത്യു  
അഥവാ മത്തായി മാപ്ലയുടെ ഇടതുവശം

കുന്നംകുളത്തെ പ്രമുഖ വട്ടിപ്പലിശക്കാരന്‍ മത്തായി മാപ്ല നാടുനീങ്ങി.കൊള്ളപ്പലിശക്ക് പണംകൊടുത്തിരുന്ന മത്തായി മാപ്ലയില്‍നിന്ന് പണം പലിശക്കെടുക്കാത്ത ആരും ആ നാട്ടിലുണ്ടായിരുന്നില്ല. ബ്ലേഡ് മത്തായി എന്ന മത്തായി മാപ്ലക്ക് പലിശകൊടുത്ത് പലരും മുച്ചൂടും മുടിഞ്ഞു. എതാലും മത്തായി മാപ്ലയുടെ ഭൌതികശരീരം അവസാനമായി ഒരുനോക്കുകാണാന്‍ നാടിളകി ആളുകളെത്തി. ^ചത്തുകിടക്കുകയാണെങ്കിലും ചമഞ്ഞുകിടക്കണമല്ലോ? ആരും കുറ്റം പറയില്ല;മത്തായി മാപ്ല ചമഞ്ഞ്  നിവര്‍ന്നുകിടന്നു. വന്നവര്‍വന്നവര്‍ മത്തായി മാപ്ലയെ സ്തുതി പറഞ്ഞുകൊണ്ടേയിരുന്നു.നല്ലതുമാത്രമേ അവര്‍ക്ക് പറയാനുള്ളൂ.മകളെ കെട്ടിച്ചുവിടാന്‍ മത്തായി മാപ്ല പണംകൊടുത്തതും മരിച്ചുപോയ അമ്മായിയപ്പന്റെ അടിയന്തിരം കെങ്കേമമായി നടത്താന്‍ മത്തായിച്ചേട്ടന്‍ സഹായിച്ചതും..... അങ്ങനെ നീണ്ടു മത്തായി മാപ്ലയുടെ സദ്പ്രവൃത്തികള്‍. ആയിരവും പതിനായിരവും മത്തായി മാപ്ലയില്‍നിന്ന് കടംവാങ്ങി പലിശകയറി കിടപ്പാടം നഷ്ടപ്പെട്ടവരും നല്ലതുതന്നെ പറഞ്ഞുകൊണ്ടേയിരുന്നു;ശവപ്പെട്ടിയില്‍ മത്തായി മാപ്ല ചമഞ്ഞുതന്നെ കിടന്നു. നാട്ടുകാരുടെ നല്ലതു പറയല്‍ കേട്ട് സഹികെട്ട മിസിസ് മത്തായിക്ക് ഒരു സംശയം.അവര്‍ മകനെ അരികില്‍ വിളിച്ചു, പതിയെ പറഞ്ഞു. മോനേ എ്നനിക്കൊരു സംശയം, നീ ആ ശവപ്പെട്ടീലേക്ക് ഒന്നുകൂടെ നോക്യോക്ക്യേ.... നിന്റെ അപ്പന്‍ തന്ന്യാണോ അതില് കെടക്കണത്?  അപ്പോഴും മത്തായി മാപ്ല ചമഞ്ഞു കിടക്കുകയായിരുന്നു....

Saturday, May 28, 2011

ഒരു വാഴയും കുറേ ആകുലതകളും


ഒരു വാഴയും കുറേ ആകുലതകളും

അനന്തരം ഞാനും വാഴ നട്ടു.ഒന്നല്ല പത്തല്ല ഇരുപത്തിമൂന്ന് കന്ന് വാഴകള്‍.അവ പച്ച മണ്ണില്‍ വേരുകളിറക്കി,പുതുനാമ്പുകള്‍ കാട്ടി പച്ചപ്പ് വിരിച്ചു. ഞാന്‍ അവക്ക് വെള്ളമൊഴിച്ചു,വളമിട്ടു. ഈ വാഴകളെല്ലാം കുലച്ചാല്‍? മനക്കണക്കുകള്‍ എന്നെ നാലാം ക്ലാസിലെ ബെനീന ടീച്ചറുടെ മുന്നിലെ പൂവന്‍പഴം പോലത്തെ കുട്ടിയാക്കി. ഞാന്‍ കൂട്ടിയും കിഴിച്ചും മനപ്പായസമുണ്ടു. നാലുംമൂന്നും ഏഴ്,ഏഴും മൂന്നും പത്ത്, പതീറ്റ്മുക്കാല്‍ ഏഴര......കണക്കുകള്‍ പായക്കപ്പല്‍ കണക്കെ പാഞ്ഞുനടന്നു. കാരണവന്‍മാര്‍ പറഞ്ഞതെത്ര ശരിയാണ്.അവസാനം ഖേദിക്കാതിരിക്കാന്‍ പത്തുവാഴ വെക്കുന്നതു തന്നെയാണ് നല്ലത്.എന്തെങ്കിലും പ്രയോജനം ഉണ്ടാകാതിരിക്കില്ല.
പണ്ട്, വളരെ പണ്ടൊന്നുമല്ല, റേഷന്‍ കടയില്‍ പോകാന്‍ പറഞ്ഞിട്ട് അനുസരിക്കാത്തതിന് വാപ്പ പറഞ്ഞത് ഞാനോര്‍ത്തു.'നിന്നെയൊക്കെ ഉണ്ടാക്കിയ നേരം കൊണ്ട് പത്ത് വാഴ വെച്ചാല്‍ മതിയായിരുന്നു'.വാപ്പാക്ക് വാഴ വെക്കാത്തതിന്റെ സങ്കടം ഇതുവരെ മാറിയിട്ടില്ല.ഇപ്പോഴും ഇടക്കിടെ വാഴങ്കന്ന് അന്വേഷിച്ച് നടക്കാറുണ്ട്. എനിക്ക്  അങ്ങനെയൊരു ഖേദം ഉണ്ടാവരുതല്ലോ. അങ്ങനെയാണ് ഞാനും വാഴ നട്ട് കര്‍ഷകനായത്.സംഗതി വാപ്പ പറയുന്നത്ര എളുപ്പമുള്ള കാര്യമൊന്നുമല്ല.വാഴ നട്ട് വലുതാക്കുക, പിന്നെ കുല വരിക എന്നുവെച്ചാല്‍ ഇച്ചിരി പണിയുള്ള കാര്യം തന്നെയാണ്.
കണക്കുകള്‍ പിഴച്ചു. ഞാന്‍വെച്ച വാഴകള്‍ വൈകാതെത്തന്നെ നശിച്ചു.കുഞ്ഞുങ്ങളെ പരിപാലിക്കുന്നപോലെ നോക്കിയാലേ വാഴകള്‍ വളര്‍ന്ന് ഫലം തരൂ എന്ന് ഉമ്മ പറഞ്ഞ് ഞാനറിഞ്ഞു.രണ്ടും ശ്രമകരമായ ജോലിതന്നെ.എന്തായാലും വാഴ അവിടെ നില്‍ക്കട്ടെ, കുഞ്ഞുമതി. ഞാന്‍ എന്റെ കുഞ്ഞിന്റെ അടുത്തേക്ക് പോയി.അവന്റെ മുഖത്തെ ഇപ്പോഴത്തെചിരി ഒരു വിജയിയുടേതാണോ? ആവാം.
ഇതിനിടെ എപ്പോഴോ വാപ്പ തേടിപ്പിടിച്ച് കൊണ്ടുവന്ന് നട്ട വാഴ കുലച്ചു.കുല വിരിയുന്നത് വാപ്പ ഓരോ ദിവസവും മുകളിലേക്ക് നോക്കി നിരീക്ഷിച്ചു.പക്ഷേ വാഴയും ഉപ്പയെ നിരാശപ്പെടുത്തി, മൂത്ത മകനെപോലെ. കുടപ്പന്‍ വിരിഞ്ഞു തീരാറായിട്ടും ആ വാഴയില്‍ ഒരു കായപോലും ഉണ്ടായില്ല.അത് അങ്ങനെ വിരിഞ്ഞ് വിരിഞ്ഞ് തീര്‍ന്നു.എന്തൊരു കാലക്കേടാണിത്... ഞാന്‍ മനസ്സില്‍ ഊറിച്ചിരിച്ചു.എങ്കിലും വാപ്പ നിരാശ പുറത്തുകാട്ടിയില്ല. പിന്നെയും ആവര്‍ത്തിച്ചുകൊണ്ടേയിരുന്നു.നിന്നെയൊക്കെ വളര്‍ത്തി വലുതാക്കിയ നേരംകൊണ്ട് പത്തു വാഴവെച്ചിരുന്നെങ്കില്‍.....